ചന്ദ്രയാൻ -3 മിഷന്റെ ഭാഗമായി ചന്ദ്രനിൽ സ്ഥാപിച്ചിട്ടുള്ള ഐഎസ്ആർഒയുടെ ഉപകരണങ്ങൾ പരീക്ഷണങ്ങൾ തുടങ്ങി. ആദ്യഘട്ടത്തിൽ സൾഫർ മൂലകത്തിന്റെ സാന്നിധ്യം പൂർണ്ണമായും ചന്ദ്രനിൽ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഇതുകൂടാതെ അലുമിനിയം കാൽസ്യം ഇരുമ്പ് ക്രോമിയം ടൈറ്റാനിയം മാംഗനീസ് സിലിക്കൺ ഓക്സിജൻ എന്നിവയും ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഹൈഡ്രജന്റെ സാന്നിധ്യമാണ് നിലവിൽ തിരഞ്ഞു കൊണ്ടിരിക്കുന്നത്. ഓക്സിജന്റെ സാന്നിധ്യം നിലവിൽ നിരീക്ഷിക്കപ്പെട്ടതിനാൽ ഹൈഡ്രജൻ കൂടിയുണ്ടെങ്കിൽ ഹൈഡ്രോക്സി കോമ്പൗണ്ടുകളും മറ്റ് ഓക്സിജൻ ഹൈഡ്രജൻ മോളിക്കുളുകളും ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
അങ്ങനെയെങ്കിൽ ചന്ദ്രൻറെ തെക്കേ ധ്രുവത്തിൽ ജലത്തിൻറെ സാന്നിധ്യം ഉണ്ടായേക്കാനുള്ള സാധ്യതയേറും.
ലൈസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് അഥവാ എൽ ഐ ബി എസ് (ലിബ്സ്) എന്ന ഇന്ത്യയിലെ ബാംഗ്ലൂരിലുള്ള ഐഎസ്ആർഒയുടെ ഇലക്ട്രിക് സിസ്റ്റംസ് ലബോറട്ടറിയിൽ വികസിപ്പിച്ച ഉപകരണം കൊണ്ടാണ് നിലവിൽ സൾഫർ അടക്കമുള്ള മൂലകങ്ങളുടെ സ്ഥിരീകരണം നടത്തിയിരിക്കുന്നത്.
പരീക്ഷണം നടത്തേണ്ട ചന്ദനനിലെ ധാതു അല്ലെങ്കിൽ പാറക്കഷണത്തിലേക്ക് ചുരുങ്ങിയ നേരത്തേക്ക് വളരെയധികം ഊർജ്ജത്തോടുകൂടിയ ലേസർ രശ്മി അടിക്കുകയും ഇതിനാൽ ഉണ്ടാകപ്പെടുന്ന പ്ലാസ്മ എന്ന വലിയ താപനില സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതിനുശേഷം ഈ ഉയർന്ന താപനില തണുക്കുകയും അതേസമയം താപനില ഉയർത്തിയ സമയത്ത് ഊർജ്ജം സ്വീകരിച്ച മൂലകങ്ങളും മറ്റ് രാസവസ്തുക്കളും ഊർജ്ജത്തെ പുറത്തേക്ക് വിടുകയും ചെയ്യും.
ഈ പുറത്തേക്ക് വരുന്ന ഊർജ്ജസ്രോതസ്സ് നിരീക്ഷിക്കുകയും അവയിൽ ഓരോ മൂലകത്തിന്റെയും മോളിക്യോളുകളുടെയും സ്പെക്ട്രോസ്കോപ്പി പരിശോധന നടത്തുകയുമാണ് ലിബ്സ് ചെയ്യുന്നത്.